വത്തിക്കാൻ സിറ്റി: ഓശാനത്തിരുനാൾ ദിവസം ജറൂസലെമിലെ തിരുവുത്ഥാന പള്ളിയിൽ തിരുക്കർമ്മങ്ങൾ നടത്തുന്നതിൽനിന്ന് ലാറ്റിൻ പാത്രിയാർക്കീസ് കർദിനാൾ പിയർബതിസ്ത പിസബല്ലയെയും വിശുദ്ധ നാടിന്റെ സൂക്ഷിപ്പുകാരൻ ഫാ. ഫ്രാഞ്ചെസ്കോ ഇൽപോയെയും ഇസ്രയേൽ പോലീസ് തടഞ്ഞ സംഭവം നിർഭാഗ്യകരമാണെന്നു വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ.
വത്തിക്കാനിലെ ഇസ്രേലി സ്ഥാനപതി യാരോൺ സൈഡ്മാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണു കർദിനാൾ പരോളിൻ ആശങ്ക അറിയിച്ചത്. അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധങ്ങളുടെ വത്തിക്കാൻ സെക്രട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗല്ലഗറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
സംഭവം അസ്വസ്ഥത ഉളവാക്കിയെന്നും കർദിനാൾ പരോളിൽ ഇസ്രേലി സ്ഥാനപതിയോടു പറഞ്ഞു. കൂടിക്കാഴ്ചയിൽ ഞായറാഴ്ച നടന്ന സംഭവത്തിൽ ഇസ്രേലി സ്ഥാനപതി വിശദീകരണം നൽകുകയും ജറൂസലെം പാത്രിയാർക്കീസും പ്രാദേശിക അധികൃതരും തമ്മിൽ നടത്തിയ ചർച്ചയിൽ ഈസ്റ്റർ ദിനത്തിലുൾപ്പെടെ തിരുവുത്ഥാന പള്ളിയിൽ തിരുക്കർമ്മങ്ങൾ നടത്താൻ അനുമതി നൽകിയ കാര്യം അറിയിക്കുകയും ചെയ്തതായും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.